ഇന്ന് ജനുവരി 23
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 2021 മുതല്‍ ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേതാജിയുടെ നിസ്വാര്‍ത്ഥ സേവനത്തോടുള്ള ബഹുമാനസൂചകവും നേതാജിയെപ്പോലെ പ്രതികൂല സാഹചര്യങ്ങളില്‍ ധീരതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും അവര്‍ക്ക് ദേശസ്‌നഹത്തിന്റെ ആവേശം പകരാനും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ നടപടി.
ഗാന്ധിജി ഇന്ത്യക്ക് മഹാത്മാവ് ആയപ്പോൾ നേതാജി എന്ന് ആവേശം പൂർവ്വം ഓർമ്മിക്കുന്ന
സുഭാഷ്ചന്ദ്ര ബോസ് ആണ് ഇന്ത്യൻ ജനതയുടെ മനസ്സു കീഴടക്കിയ ഹീറോ ആയത്. അഹിംസക്കപ്പുറം യുദ്ധത്തിന്റെ വഴികളും ഇന്ത്യക്ക് സാധ്യമാണ് എന്ന് രാജ്യത്തെ ബോധിപ്പിച്ചത് നേതാജിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു ഒറ്റയാൾ പട്ടാളമുണ്ടെങ്കിൽ അത് നേതാജി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയവർ വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യം എന്നത് കിട്ടുമ്പോൾ വാങ്ങേണ്ട ഒന്നാണ് എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. മറിച്ച്, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ കടന്നുപോയാൽ അടിമുടി വിപ്ലവകാരിയായ ഒരു മനുഷ്യനെയാണ് കാണാൻ സാധിക്കുക.രാഷ്ട്രീയത്തിലേതുപോലെ ജീവിതത്തിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അടിയുറച്ചതായിരുന്നു.നേതാജിയുടെ സ്വഭാവത്തിൽ ഒരു സ്വേച്ഛാധിപതിയുടെ നിഴലുകൾ വീണുകിടക്കുന്നുണ്ട് എന്നു നിരീക്ഷിച്ചവരുണ്ട്. ''ഒരു നല്ല ആദർശത്തിനുവേണ്ടിയാണെങ്കിൽ സ്വേച്ഛാധിപത്യത്തോടും വ്യക്തിപരമായി എനിക്ക് എതിർപ്പില്ല'' എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.എന്നാൽ നേതാജിയോളം ജനാധിപത്യവിശ്വാസിയും തെളിഞ്ഞ കാഴ്ചപ്പാടുള്ളവനുമായ ഒരു നേതാവ് കുറയും. ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെയും വിചാരങ്ങളെയും എക്കാലവും നയിച്ചിരുന്നത്.'Patriot of Patriots' എന്നാണ് ഗാന്ധിജി പോലും അദ്ദേഹത്തെ വിളിച്ചിരുന്നത്.
ഏറെ ലളിതമായിരുന്നു ബോസിന്റെ നിത്യജീവിതം. നശ്വരമായ ഭരണസിംഹാസനങ്ങളെക്കാൾ ജനമനസ്സിലെ അനശ്വരമായ സിംഹാസനമായിരുന്നു അദ്ദേഹം കൊതിച്ചത്.അത് കൊണ്ട് തന്നെയാണ് ദൂരുഹതകൾക്കപ്പുറം വർഷങ്ങൾക്കിപ്പുറവും ഒരു വലിയ ജനത ആ മനുഷ്യന്റെ തിരിച്ചുവരവിനായ് പ്രാർത്ഥനപൂർവ്വം കാത്തിരിക്കുന്നത്. ഹിമാലയത്തിന്റെ വഴികളിലെവിടെയോ അദ്ദേഹം അലഞ്ഞുനടക്കുന്നുണ്ട് എന്ന് അവർ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ആത്മാർഥതയിൽ ഒരു മനുഷ്യായുസ്സിന്റെ പരമാവധി ദൈർഘ്യത്തെക്കുറിച്ചുള്ള ശാസ്ത്രസത്യംപോലും അവർ മറന്നുപോവുന്നു. ഇത് ലോകചരിത്രത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനുമാത്രം സിദ്ധിച്ച സുകൃതം.
അമരനും അനശ്വരനുമായ ആ ധീര ദേശാഭിമാനിക്ക്... നമ്മുടെ നേതാജിക്ക് ഓർമ്മപൂക്കൾ അർപ്പിക്കുന്നു
No comments:
Post a Comment